കണ്ണൂർ : കേരളയെ കേരളം ആക്കിയതോടെ ഇനി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് നെഹ്റു തിരിച്ചു വരുമോ? നെഹ്റു തിരിച്ചു വരണമോ വേണ്ടയോ എന്ന തീരുമാനം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എടുക്കട്ടെയെന്ന് പേരാവൂർ താലൂക്ക് ഹോസ്‌പിറ്റൽ മാനേജ്‌മെൻ്റ് കമ്മിറ്റി തീരുമാനിച്ചു. തീരുമാനം എന്തായാലും പേരാവൂരിൽ നിന്ന് നെഹ്റുവും ഗാന്ധിയും ഒക്കെ പോയത് കഴിഞ്ഞ 20 വർഷത്തിനുള്ളിലാണ്. എങ്ങനെ പോയെന്ന് ആർക്കുമറിയില്ല. പക്ഷെ ഈ കാൽ നൂറ്റാണ്ടും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ഭരിച്ചത് സിപിഎം ആണ്. അപ്പോൾ ഗാന്ധിയും നെഹ്റുവും ഒക്കെ പോകും എന്ന് തോന്നുമെങ്കിലും അതിലും ചില പൊരുത്തക്കേടുകൾ ഉണ്ട്. വികസനത്തിൽ പിന്നോക്കം നിന്നിരുന്ന ബ്ലോക്ക് പഞ്ചായത്ത് മേഖലകളെ പുരോഗതിയുടെ പാതയിലെത്തിക്കാൻ ഗാന്ധി ബ്ലോക്കായി പ്രഖ്യാപിച്ച് പദ്ധതികൾ നടപ്പിലാക്കിയിരുന്നു. പക്ഷെ 2005 മുതൽ ബ്ലോക്കിൽ പക്ഷെ ഗാന്ധിയില്ല. എങ്ങനെ ഗാന്ധി പോയെന്ന് ചോദിച്ചാൽ ആർക്കുമറിയില്ല. വികസന പാതയിൽ ഗാന്ധിയെ ഉപേക്ഷിച്ചതാകാം എന്ന് കരുതേണ്ടി വരും. ഗാന്ധിയുടെ പേര് പോലും അവശേഷിപ്പിക്കാതെയാണ് പേരാവൂർ ഗാന്ധി ബ്ലോക്ക് വെറും പേരാവൂർ ബ്ലോക്ക് ആയി മാറിയതും മാറ്റിയതും. എന്നാൽ നെഹ്റുവിന് കുറച്ചു കൂടി ഭാഗ്യമുണ്ടായി.നേരത്തേ പേരും ലഭിച്ചു, 2 വർഷം മുൻപ് വരെ നെഹ്റുവിൻ്റെ പേര് ക കൽപ്പലകയിൽ എഴുതി വച്ച് നിലനിൽക്കുകയെങ്കിലും ചെയ്തു. പേരാവൂരും നെഹ്റുവും ഗാന്ധിയും തമ്മിൽ എന്ത് ബന്ധമെന്നാണെന്നോ? ആ ചരിത്രം പറയാം. നെഹ്റു മുൻപ് പേരാവൂർ ഗവ ആശുപത്രിയിലുണ്ടായിരുന്നു. പേരാവൂരിലെ താലൂക്കാശുപത്രിയുടെ പേര് നെഹ്റു സ്മാരക ഗവൺമെൻ്റ് ആശുപത്രി എന്നായിരുന്നു. ഈ പേരിട്ടത് ഏതെങ്കിലും കോൺഗ്രസ് സർക്കാരാണെന്ന് പറയരുത്. കമ്യുണിസ്റ്റ് താത്വികാചാര്യനും നേതാവുമായിരുന്ന സാക്ഷാൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ രണ്ടാം സർക്കാരാണ് പേരാവൂർ ആശുപത്രിക്ക് നെഹ്റു സ്മാരക ഗവൺമെൻ്റ് ഹോസ്പിറ്റൽ എന്ന പേര് നൽകിയത്. ശ്രീ.ബി.വെല്ലിങ്ടൻ സംസ്ഥാനത്തിൻ്റെ ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ 1968 ലാണ് വെറും മെഡിക്കൽ എയ്ഡ് സെൻ്റർ ആയിരുന്നത് വികസിപ്പിച്ച് ഗവൺമെൻ്റ് ആശുപത്രിയായി ഉയർത്തി കെട്ടിടവും നിർമിച്ചത്. ഉദ്ഘാടന സമയത്ത് അനാഛാദനം ചെയ്ത ശിലാ ഫലകത്തിൽ നെഹ്റു സ്മാരക ഗവൺമെൻ്റ് ഹോസ്പിറ്റൽ എന്ന് പേരും കൊത്തിവച്ചു. സംസ്ഥാനത്ത് ഗവ ആശുപത്രിയായി ഉയർത്തപ്പെട്ട ആദ്യ മെഡിക്കൽ എയ്ഡ് സെൻ്ററും പേരാവൂരായിരുന്നു. അതിനും കാരണമുണ്ട്. മലയോര കർഷകരെ കുടിയിറക്കാൻ നടത്തിയ ഐതിഹാസിക കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഫാ.ജോസഫ് വടക്കൻ, സഖാവ് എകെജി, ബി.വെല്ലിങ്ടൻ എന്നിവരായിരുന്നു. ഇതിൽ ബി.വെല്ലിങ്ങ്ടൻ നേതൃത്വം നൽകിയ നിരവധി സമരങ്ങൾ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ മേഖലകളിൽ സംഘടിപ്പിച്ചിരുന്നു. അക്കാലത്തെ രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കാര്യമായ സൗകര്യങ്ങളും മരുന്നും ഒന്നും പേരാവൂർ ബ്ലോക്കിലെ പ്രദേശങ്ങളിൽ ഇല്ലായിരുന്നു. ആ സമരകാലത്ത് നേരിട്ടറിഞ്ഞു ദുരിതകൾക്ക് പരിഹാരം കാണാൻ വേണ്ടിയാണ് ബി.വെല്ലിങ്ങ്ടൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായപ്പോൾ പേരാവൂരിൽ ഗവൺമെൻ്റ് ആശുപത്രിക്ക് മുൻഗണനയോടെ അനുമതി നൽകിയത്. സ്വാതന്ത്യാനന്തര ദുരിതകാലത്ത് പഞ്ചവത്സര പദ്ധതികളിലൂടെ എല്ലാ മേഖലകൾക്കും പ്രാധാന്യം നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം ആരോഗ്യമേഖലകൾക്കും മികച്ച പരിഗണന നൽകി. അങ്ങനെ ആരോഗ്യമേഖലയെ സംരക്ഷിച്ച ജവഹർലാൽ നെഹ്റുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് പേരാവൂർ ആശുപത്രിക്ക് നെഹ്റു സ്മാരക ഗവൺമെൻ്റ് ഹോസ്പിറ്റൽ എന്ന പേര് നൽകിയത്. 1968 ൽ ആരോഗ്യ വകുപ്പ് മന്ത്രി ബി വെല്ലിങ്ടൻ ഉദ്ഘാടനം ചെയ്‌ത ആശുപത്രി കെട്ടിടത്തിന്റെ ശിലാഫലകത്തിലും നെഹ്‌റു സ്മാരക ഗവൺമെൻ്റ് ആശുപത്രി എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് തീരുമാനങ്ങൾ ഒന്നുമില്ലാതെ ആശുപത്രിയുടെ പേരിൽ നിന്ന് നെഹ്റു അപ്രത്യക്ഷമാകുകയായിരുന്നു. താലൂക്ക് ആശുപത്രിയാക്കി മാറ്റിയിട്ട് വർഷങ്ങൾ കടന്നു പോയെങ്കിലും കെട്ടിടത്തിലെ ശിലാഫലകത്തിൽ നെഹ്റുവിൻ്റെ പേര് നിലനിന്നിരുന്നു. പുതിയ കെട്ടിടം നിർമിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോൾ മാത്രമാണ് ഫലകവും അപ്രത്യക്ഷമായത്. ഈ ആശുപത്രി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഉള്ളത്. 20 വർഷത്തിൽ അധിക കാലവും ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇടതുമുന്നണിയാണ് നടത്തിയിരുന്നത്. ഇത്തവണ യുഡിഎഫാണ് ബ്ലോക്ക് പഞ്ചായത്തിൽ അധികാരത്തിൽ എത്തിയത്. ഒരാഴ്ച മുൻപ് പുതിയ എച്ച്എംസി രൂപീകരിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഈ യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബൈജു വർഗീസ് ആണ് പേരു മാറ്റം സംബന്ധിച്ച വിഷയം അവതരിപ്പിച്ചത്. എച്ച്എംസിയിലെ സിപിഎം പ്രതിനിധിയായ ഏരിയ സെക്രട്ടറി സി.ടി അനീഷ് വിയോജനക്കുറിപ്പ് നൽകിയിട്ടുള്ളതായി വൈസ് പ്രസിഡൻ്റ് ബൈജു വർഗീസ് അറിയിച്ചു. 26 അംഗം എച്ച്എംസിയിൽ 21 പേർ പങ്കെടുത്ത യോഗമാണ് വിഷയം ചർച്ച ചെയ്തത്. . അതിൽ 20 പേർ പിന്തുണച്ചതായി വൈസ് പ്രസിഡൻ്റ് അറിയിച്ചു. ഇതോടൊപ്പം താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്‌ത പാലിൻ്റെ പണം 2021 മുതൽ കുടിശികയാണെന്ന് യോഗത്തിൽ പരാതി ഉയർന്നു. പാലിന്റെ പണം സർക്കാർ നൽകാത്ത സാഹചര്യത്തിൽ വിതരണം ഏത് നിമിഷം വേണമെങ്കിലും മുടങ്ങാം. അതേപോലെ തന്നെതാൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂകൾ നടന്നു വരികയാണ്. ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത കെട്ടിടം പണി ഇഴഞ്ഞു നീങ്ങുന്നതിൽ യോഗം അതൃപ്‌തി രേഖപ്പെടുത്തി കെട്ടിടം നിർമാണം നടക്കാത്തതിനാൽ ഡയാലിസിസ് എണ്ണം വർധിപ്പിക്കാനോ മറ്റ് ഡിപ്പാർട്‌മെൻ്റുകളുടെ പ്രവർത്തനം സുഗമമാക്കാനോ സാധിക്കുന്നില്ല.
1990 കളിലാണ് പേരാവൂരിനെ ഗാന്ധി ബ്ലോക്കായി പ്രഖ്യാപിച്ചത്. എന്നാൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഗാന്ധിയും എപ്പഴോ പോയിരിക്കുന്നു. നെഹ്റുവിനെ പോലെ ഗാന്ധിയും ചർച്ചയാകുമോ എന്ന് കാത്തിരുന്ന് കാണാം.
Will Nehru return to Peravoor Hospital? Will Gandhi still come to Peravoor Block?





















